കളമശേരി: ജമാ അത്തെ ഇസ്ലാമിയോ ശബരിമല കൊള്ളക്കാരോ ആണോ നാടിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കളമശേരിയിൽ എൻഡിഎയുടെ സംസ്ഥാന ശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരാൻ പോകുന്ന തെരഞ്ഞെടുപ്പു നിർണായകമാണ്. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും നാടിന്റെ വികസനവും എങ്ങനെയാകണമെന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണിത്. മാറാത്തതു മാറണമെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം.
അടുത്ത 60 ദിവസം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഈ തെരഞ്ഞെടുപ്പ് കേവലം ഒന്നോ രണ്ടോ സീറ്റ് ജയിക്കാൻ അല്ല. 140 അസംബ്ലി മണ്ഡലങ്ങളിലും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥികൾ മത്സരിക്കും. എൻഡിഎ ജയിക്കണം, ഭരിക്കണം, നാട് നന്നാക്കണം. ഇതാണു ഡൽഹിയിൽനിന്നുള്ള നിർദേശമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, സാബു എം. ജേക്കബ്, അഡ്വ. പേരൂർക്കട ഹരികുമാർ, എ.വി. താമരാക്ഷൻ, കുരുവിള മാത്യൂസ്, വിഷ്ണുപുരം ചന്ദ്രശേഖർ, വി.വി. രാജേന്ദ്രൻ, കെ.ടി. തോമസ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.